തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം കുടുംബത്തെ പാർട്ടി നേതൃത്വം അവഗണിച്ചെന്ന വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ പൂർണമായി അവഗണിച്ചെന്ന് വിനോദിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പിബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നും അവർ പറഞ്ഞിരുന്നു.
വിനോദിനിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് വിശദീകരണവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല.
ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.